സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമകേസിൽ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ക്യാരവനുകൾ കൊച്ചി എആർ ക്യാമ്പിൽ എത്തിച്ചു. ഇതിൽ ഒരു ക്യാരവനിലാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് നടിയുടെ പരാതി.
അതേസമയം, രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.
രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി.