യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ആവർത്തിച്ച് സംവിധായകൻ രഞ്ജിത്ത്. സംഭവ ദിവസം സെറ്റിലുണ്ടായിരുന്ന കൂടുതല്‍ ആളുകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി.
രഞ്ജിത്തുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ലൈംഗിക അതിക്രമം നടന്ന കാരവനിൽ എത്തിച്ചും തെളിവെടുക്കും. ചങ്ങനാശേരിയിലെ ഷൂട്ടിങ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. രഞ്ജിത്തിന്റെ വിശദമായ ചോദ്യം ചെയ്യലും തുടരുകയാണ്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.