കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പിൽ വി എം വിനുവിന് മത്സരിക്കാനാകില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മനപൂർവ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാർട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടർ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി.
വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.