തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് തിരിച്ചടി. സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു. ആഭ്യന്തര സെക്രട്ടറി ഇന്നലെയാണ് അനുമതി നൽകിയത്. കാപ്പയിൽ ഇളവ് തേടി ജയിൽ ഉപദേശക സമിതിയെ സമീപിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സർക്കാർ കാപ്പ ചുമത്തിയതിന് അംഗീകാരം നൽകിയത്.
ഹൈക്കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇനി സുഗതൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. ഉപദേശ സമിതിയ്ക്ക് മുന്നിൽ സുഗതൻ ഇനി ജാമ്യാപേക്ഷ നൽകണം. ഇതിൽ സുഗതന്റെ വാദം കേട്ട ശേഷമാകും കാപ്പാ മാറ്റുന്നതിൽ തീരുമാനമെടുക്കുക.
ഒരു ദിവസത്തേക്കെങ്കിലും സുഗതനെ വിട്ടുനൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകളാണുള്ളത്. വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായിട്ടാണ് 19 കേസുകൾ രജിസ്റ്റർ ചെയ്തത്. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ.