ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് അറിയിപ്പില്ലാതെ മാറ്റിയതിൽ സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍. എന്തിനാണ് മാറ്റിയതെന്ന് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല, പറഞ്ഞു വിടുമ്പോൾ മാന്യത കാണിക്കാമായിരുന്നെന്നും തന്നോട് സര്‍ക്കാര്‍ കാണിച്ചത് നീതിനിഷേധമാണെന്നും പ്രേംകുമാർ പറഞ്ഞു.
സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ പോലും പറ്റിയില്ല. യാത്രയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നത്. പറഞ്ഞു വിടുമ്പോൾ മാന്യത കാണിക്കാമായിരുന്നു എന്നും പ്രേംകുമാർ പറഞ്ഞു. തനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദനുണ്ടെന്നും ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു.
അതേസമയം പ്രേംകുമാറിന്‍റെ ആരോപണങ്ങൾ തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. അഭിപ്രായപ്രകടനങ്ങുടെ പേരിൽ പ്രേംകുമാറിനെ ഒഴിവാക്കുകയോ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്തിട്ടില്ല. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. അക്കാദമി ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പ്രേംകുമാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. പദവി ഒഴിയുന്ന സംബന്ധിച്ച് വിവരം കൈമാറുന്നതിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.