സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുകയാണെന്നും വി. ഡി സതീശൻ. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടി.പി കേസ് പ്രതികൾക്ക് മൂന്നു വർഷം പരോൾ ലഭിച്ചു എന്നും സതീശൻ ആരോപിച്ചു.
ജയിൽ ഡി ഐ ജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ. കെ രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വി. ഡി സതീശൻ ചോദിച്ചു.
പാര്‍ട്ടി പ്രതികള്‍ക്ക് പരോള്‍ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. സഭയിൽ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങുകയായിരുന്നു.