യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് തീരുമാനം. കേസ് കോടതിയിലെത്തിയാൽ തെളിവുകൾ ഇല്ലാത്തതിനാൽ നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയിരുന്നത്. എന്നാൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചില്ല. ഇത് കോടതിയിൽ തിരിച്ചടിയാകുമെന്നും പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയ രാഹുലിന്റെ മെസേജുകളും ശബ്ദസന്ദേശവുമടക്കം പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിലും ബാലാവകാശ കമ്മീഷനിലും ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് പരാതി നൽകിയത്. എന്നാൽ നിലവിൽ കേസ് എടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.