പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാര്‍ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണ് പിഎം ശ്രീ എന്നും ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് സര്‍ക്കാരിന്റെ സബ്കമ്മിറ്റി കാര്യങ്ങള്‍ പഠിച്ച ശേഷം ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉപസമിതി ഒരുതവണ പോലും യോഗം ചേര്‍ന്നില്ലെന്നും പദ്ധതി ഒപ്പിട്ട് പണം വരെ വാങ്ങിയവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍രെന്നും ചെന്നിത്തല പറഞ്ഞു. ‘പിഎം ശ്രീയുടെ കാര്യത്തില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഒപ്പിട്ടതാണ്. അവര്‍ ഒരു സബ്കമ്മിറ്റിയുണ്ടാക്കി. ആ സബ് കമ്മിറ്റി ഒരുതവണ പോലും കൂടിയില്ല. എന്ന് മാത്രമല്ല ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കുകയും ചെയ്തു. ഒപ്പിട്ടതുകൊണ്ടാണ് കിട്ടിയത്. അല്ലെങ്കില്‍ ആ പൈസ കിട്ടില്ലായിരുന്നു’ – അദ്ദേഹം പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതിനാല്‍ പദ്ധതി തുടരാന്‍ നിര്‍ബന്ധിതരാണെന്നാണ് ഇന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് മുന്‍ സര്‍ക്കാര്‍ കത്തയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ മന്ത്രിസഭാ പൊതുവിദ്യഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
എന്നാൽ മുൻ സർക്കാർ നിർത്തിവച്ച പിഎംശ്രീ സ്കൂൾ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സർക്കാരിൻ്റെ തീരുമാനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുൻ സർക്കാരിന് പിഎംശ്രീ സ്കൂൾ പദ്ധതിയിൽ ഫണ്ട് ലഭിച്ചതുകൊണ്ട് ഈ സർക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണെന്ന് പറഞ്ഞ വി ശിവൻകുട്ടി മുഖ്യമന്ത്രി എത്ര വിദഗ്ധമായാണ് വസ്തുതകൾ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി എന്നും പറഞ്ഞു.
പി എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്കൂളുകൾ ആണ് ഈ പദ്ധതിയിൽ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സർക്കാർ ആലോചിച്ചിട്ടു പോലുമില്ലെന്നും വി ശിവൻകുട്ടി പറയുന്നു. എസ് എസ് കെയ്ക്ക് ലഭിച്ച ഫണ്ടാകട്ടെ പി എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും മാൻഡേറ്ററി ആയി ലഭിക്കേണ്ടതുമാണ്. സർക്കാരുകൾ തുടർച്ചയാണ്, അത് കൊണ്ട് മുൻ സർക്കാർ ചെയ്തത് നിലവിലുള്ള സർക്കാർ തുടരേണ്ടതുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുൻ സർക്കാർ ഈ പദ്ധതി നിർത്തി വച്ചു കഴിഞ്ഞു എന്നതാണ് എന്നും വി ശിവൻകുട്ടി പറഞ്ഞു.