വിവാദങ്ങൾക്കിടെ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ല. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോയെന്നും പിജെ കുര്യൻ ചോദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടതെന്ന് കുര്യൻ പറഞ്ഞു.
ശശി തരൂർ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ വിദേശത്താണ്. ജനങ്ങൾ അകന്നുപോയിട്ടുണ്ടെങ്കിൽ പാർട്ടിയെ വിമർശിക്കുന്നതിന് പകരം തിരുവനന്തപുരത്ത് താമസിച്ച് പ്രവർത്തിക്കുകയാണ് ശശി തരൂർ ചെയ്യേണ്ടതെന്ന് പിജെ കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്ത് കിട്ടാറുണ്ടോയെന്നും കുര്യൻ ചോദിച്ചു. സാധാരണ ജനങ്ങളുടെ പരിപാടികളിൽ പങ്കെടുക്കണം. അദ്ദേഹം ഇപ്പോൾ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നും കുര്യൻ തുറന്നടിച്ചു.
‘ശശി തരൂർ കൂടുതൽ സമയവും വിദേശത്താണെന്ന് ആർക്കാണറിയാത്തത്? കേരളത്തിലെ നേതാവാകണമെങ്കിൽ ജനങ്ങളുടെ നേതാവാകണം. എംപിയായെന്നുവെച്ച് നേതാവാകില്ല. ജനങ്ങളുടെ നേതാവാകണമെങ്കിൽ പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കണം. ഒരിക്കലും ഒരു സൂപ്പർമാനല്ല നേതാവ്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് യോഗ്യതയെങ്കിൽ അതിനേക്കാൾ കൂടിയ യോഗ്യതയുള്ളവർ ഇന്ത്യയിൽ ഇല്ലേ? ഇന്ത്യയിൽ ബുദ്ധിജീവികളില്ലേ? ചന്ദ്രനിലേക്ക് സാറ്റലൈറ്റ് അയച്ച സോമനാഥ് മലയാളിയല്ലേ?’പിജെ കുര്യൻ പരിഹസിച്ചു.
രാഷ്ട്രീയ നേതൃത്വം എന്നുപറയുന്നത് ജനങ്ങളോടൊത്തു ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടാവുന്നതാണ്. അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ചുവരുന്നയാളാണ് നേതാവ്. അല്ലാതെ നിർബന്ധപൂർവം ഉണ്ടാക്കിയെടുക്കുന്നതല്ലെന്നും പിജെ കുര്യൻ അഭിപ്രായപ്പെട്ടു.