പ്രളയത്തിന് കാരണം ഡാമുകൾ മനഃപൂർവ്വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി മുൻമന്ത്രി എം. എം. മണി. തലക്ക് സുബോധം ഉള്ളവർ അങ്ങനെ പറയില്ല. വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം. വിവാദ പരാമർശം മന്ത്രി കെ കൃഷ്ണൻ കുട്ടി നിഷേധിച്ചിട്ടുണ്ട്. അഥവാ പറഞ്ഞതാണെങ്കിൽ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
കെ. കൃഷ്ണൻകുട്ടി അങ്ങനെ പറഞ്ഞതാണെന്ന് താൻ കരുതുന്നില്ലെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ വിഡ്ഢിത്തമാണ്. അന്നത്തെ സാഹചര്യം മലയാളികൾക്ക് അറിയാമെന്നും എം. എം. മണി പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കർ സെർവ് ഇന്ത്യ എൽപി സ്‌കൂളിലെ 189 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നൂറിലേറെ സീറ്റ് ഇടതുമുന്നണി നേടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലവും ഇത്തവണ വിജയിക്കും. ഉടുമ്പൻചോലയിൽ കെ. കെ. ജയചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. തനിക്ക് ലഭിച്ച ഭൂരിപക്ഷം ജയചന്ദ്രന് കിട്ടുമോയെന്ന് പ്രവചിക്കാൻ കഴിയില്ല. ഞാൻ മത്സരിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.