എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. സാങ്കേതികപ്രശ്‌നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നത്. ബുക്കിങ് കൂടിയതോടെ സെർവർ കപ്പാസിറ്റി വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗാർഹികേതര വിഭാഗങ്ങൾക്കുള്ള അലോട്ട്‌മെന്റ് വർദ്ധിപ്പിക്കും. നിലവിലെ 20 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്നാണ് കമ്പനികൾ ഇന്നലെ യോഗത്തിൽ അറിയിച്ചത്. ബുക്കിങ്ങിൽ വല്ലാത്ത തിരക്കുണ്ടായതിന് പിന്നാലെയാണ് ബുക്കിങ് ചെയ്യുന്നതിന് തടസങ്ങൾ നേരിട്ടത്. സെർവർ കപ്പാസിറ്റി വർധിപ്പിച്ച് ബുക്കിങ് പ്രതിസന്ധി പൂർണമായി പരിഹരിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഗ്രാമമേഖലകളില്‍ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.