വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇതിൽ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല എന്ന് ഹൈക്കോടതി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ട മന്ത്രാലയത്തെക്കുറിച്ച് അവ്യക്തതയുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എ ആർ എൽ സുന്ദരേശൻ അറിയിച്ചത്.
എന്നാൽ, ഇന്നത്തെ ഹിയറിംഗിൽ, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ മന്ത്രാലയത്തിന് പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ ബോധിപ്പിച്ചു. ഇതുകേട്ടപ്പോൾ കോടതിയുടെ പ്രതികരണം അതിരൂക്ഷമായിരുന്നു.
ആർബിഐ സർക്കുലർ കാരണം കേന്ദ്ര സർക്കാരിന് പരിമിതിയുണ്ടെന്നോ? ആർബിഐ.യുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രത്തിന്‍റെ പദവി എന്താണ്? ഇത്തരത്തിലുള്ള ഒരു സത്യവാങ്മൂലം മുൻപും ഫയൽ ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് താൽപര്യമുണ്ടോ എന്നതാണ് ഇവിടെ ചോദ്യം. നിങ്ങൾക്ക് ഈ വിഷയത്തിൽ അധികാരമില്ലാത്തവരല്ല. ഒളിച്ചുവെക്കേണ്ട. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. മതി, മതി. ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല എന്നായിരുന്നു കോടതി പറഞ്ഞത്.