ശബരിമലയില്‍ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയില്‍ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ തരത്തിലേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമെല്ലാം ഇതിന്റെ ഭാഗമായി വരുന്നുണ്ട്, അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദങ്ങളേക്കുറിച്ച് ചോദ്യത്തിന് ഓരോന്നായി പുറത്തുവരുന്നുണ്ട്, വരുന്നതിനെ കണ്ടുപിടിക്കുക, കര്‍ശനമായ നിലപാട് സ്വീകരിക്കുക അതല്ലേ സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെട്ട് പോകരുത് എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നും അതേ തുടര്‍ന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇടതുപക്ഷം വിശ്വാസ സമൂഹത്തിനൊപ്പമാണുള്ളത്. അത് യുഡിഎഫിനും ആര്‍എസ്എസിനും മതവര്‍ഗീയ വാദിക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഒരു നഷ്ടവും ഉണ്ടാകാതെ അയ്യപ്പന്റെ സ്വര്‍ണം തിരിച്ചെടുക്കും. സ്വര്‍ണകൊള്ളയില്‍ അറിയുന്നവരും അറിയപ്പെടാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരും. ഉത്തരവാദിത്വപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് ലഭിച്ചുവെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന്, പാര്‍ട്ടിക്ക് ഇതൊന്നും അറിയേണ്ടകാര്യമില്ലെന്നും ആരൊക്കെയോ കടലാസ് അയച്ചതിന് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ‘ഒരുവാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അതിന് പിറകെ ഞങ്ങള്‍പോകുമെന്ന് കരുതിയോ. ഞങ്ങളെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കേണ്ട. ബിജെപിയോട് എന്തുനിലപാട് സ്വീകരിക്കണമെന്നതില്‍ സിപിഎമ്മിന് നല്ലധാരണയുണ്ട്. ഇന്നേവരെ ഒരുവിട്ടുവീഴ്ചയും ചെയ്യാതെ ഉറച്ചനിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎം. ഇനിയും അതുതന്നെ സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതമാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം യുഡിഎഫ് നടത്തുന്നുവെന്നും അതാണ് പേരാമ്പ്രയില്‍ കണ്ടതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട് യുഡിഎഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതോടെ അക്രമം തുടങ്ങി. പേരാമ്പ്രയില്‍ പൊലീസിനെ ആക്രമിച്ചു. ബോംബുമായാണ് അവര്‍ വന്നത്, ആസൂത്രണം ചെയ്ത് എം പിയുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലുടനീളം കലാപം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രണംചെയ്തത്.
സംഘര്‍ഷത്തിലേക്ക് പോകുമ്പോള്‍ സംഘര്‍ഷത്തിന്റെ ഭാഗമായ പ്രശ്നങ്ങളുണ്ടാകും. ആദ്യമായി നടക്കുന്നതാണോ കേരളത്തിലെ സംഘര്‍ഷം. ബോംബും സ്ഫോടകവസ്തുക്കളും കൊണ്ടുപോയി പോലീസിനുനേരേ കടന്നാക്രമിക്കുന്ന സന്ദര്‍ഭം വരുമ്പോള്‍ സ്വാഭാവികമായും എന്തൊക്കെയാണ് ഉണ്ടാവുകയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ ഏതിനെയെങ്കിലും ന്യായീകരിക്കാനോ ഏതിനെയെങ്കിലും എതിര്‍ക്കാനോ ഉദ്ദേശിക്കുന്നില്ല. ബോംബും കല്ലും വടിയുമെടുത്ത് പോലീസുമായി സംഘര്‍ഷത്തിന് പുറപ്പെട്ടു. ആ സംഘര്‍ഷത്തിന്റെ ഭാഗമായി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്ന് പകല്‍വെളിച്ചംപോലെ തെളിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തരപ്രശ്നങ്ങളാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതും കെപിസിസി ജംബോ കമ്മിറ്റി അടക്കമുള്ള ആഭ്യന്തരസംഘര്‍ഷങ്ങളും ശക്തമായനിലയിലാണ്. അതിനാല്‍ ജനശ്രദ്ധ മാറ്റാന്‍ കലാപങ്ങളും വര്‍ഗീയധ്രൂവീകരണങ്ങളും ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും മറ്റുവിഭാഗങ്ങളും നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പള്ളുരുത്തി സെയ്ന്റ് റീത്ത സ്‌കൂളിലെ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെട്ടശേഷം അതിനെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
ജി. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരെങ്കിലും വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ പാര്‍ട്ടി നിലപാട് സ്വീകരിക്കാന്‍ പോവുകയാണോ എന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. ‘ഒരാള് അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനം പറഞ്ഞു. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പാര്‍ട്ടി നിലപാട്. ഒരാളെയും ഒഴിവാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. 75 വയസ്സ് കഴിഞ്ഞ ഒരുപാട് സഖാക്കള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരൊന്നും പാര്‍ട്ടിയിനിന്ന് റിട്ടയര്‍മെന്റായിട്ടില്ല. അവരൊക്കെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.