മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിൻറെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുക. മാറിത്താമസിക്കുന്നവർക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ, പൊലീസ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു.
പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായും കലക്ടർ അറിയിച്ചു. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആയിരുന്നു. മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കും.