മലപ്പുറത്ത് നിന്നും കാണാതായ 14കാരി മരിച്ച നിലയിൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.