ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും, മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് തങ്ങൾക്ക് കിട്ടിയ വിവരം എന്ന് പറഞ്ഞ രമേശ് ചെന്നിത്തല അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല എന്നും കൂട്ടിച്ചേർത്തു.
നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ ആണെന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്.
നൂറു സീറ്റെന്ന് യുഡിഎഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 എന്ന് അടിച്ചത്. പരാജിതർ എപ്പോഴും ഇങ്ങനെ പറയാറുണ്ട്. ഞങ്ങൾ എല്ലാ ടെസ്റ്റും ജയിച്ചു. ഞങ്ങൾ അധികാരത്തിൽ വരും അതിൽ ഒരു മാറ്റവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു.