തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തു. ശിവശങ്കറിന് കിടത്തി ചികില്‍സ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ എം ശിവശങ്കറിനില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ നിഗമനം. ഇതോടെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ പറയുന്നത്. എന്നാൽ ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വേദനസംഹാരികൾ മാത്രം മതി. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് മെഡിക്കൽ ബോര്‍ഡിന്‍റെ വിലയിരുത്തൽ. അതേസമയം, എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു.
വെളളിയാഴ്ചയ്ക്കകം കസ്റ്റംസിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. എന്നാല്‍ രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്ന് ശിവശങ്കര്‍ പറഞ്ഞു.