മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പൂർണ പിന്തുണയുമായി ലീഗ് നേതൃത്വവും രംഗത്ത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി ശിഹാബിന്റെ ആരോപണങ്ങൾ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം തള്ളി.
ത്രുക്കളുടെ കൈയിൽ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടതെന്ന് സംശയിക്കുന്നെന്നും മുയിൻ അലി തങ്ങൾ വാർത്താസമ്മേളനം നടത്തിയത് പാർട്ടി അനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്യ വിമർശനം പാണക്കാട് തങ്ങൾ തന്നെ വിലക്കിയിട്ടുണ്ട്. എന്നാൽ മൊയിൻ അലിയുടെ ഇന്നത്തെ പ്രതികരണം തങ്ങളുടെ നിർദേശത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണെന്ന് നജീബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. എന്നും പ്രവർത്തകർക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. കല്ലെറിഞ്ഞ് വീഴ്ത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങളാണ്.
ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാർക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമർശനത്തിന് അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുതെന്നും കുറിപ്പിൽ പറയുന്നു.