റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ശശികല പറഞ്ഞു. ഇവിടുത്തെ പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല ചോദിച്ചു.
പാലക്കാട്ടെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് കെപി ശശികല വേടനെതിരെ രംഗത്തെത്തിയത്. ‘തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ പട്ടിക ജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്’.
‘വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കിൽ അവരിൽ അവശതയുണ്ടാക്കണം, അവസരങ്ങൾ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി’ എന്നും ശശികല പറഞ്ഞു.
നേരത്തെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവും വേടനെതിരെ വിദ്വേഷ പ്രസംഗവുമായി രംഗത്തുവന്നിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നുമായിരുന്നു മധു പറഞ്ഞത്.