കേരള സർക്കാർ, കാർഷിക പരിഷ്കാരങ്ങൾക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തിൽ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്. കേരള കാർഷിക പരിഷ്കരണ (കേര) പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ട് ആണ് മാറ്റിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകൾ പ്രകാരം, സംസ്ഥാന ട്രഷറിയിൽ ലഭിച്ച പണം ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി അക്കൗണ്ടിലേക്ക് മാറ്റണം എന്നാണ് പറഞ്ഞിരുന്നത്.
പണം വകമാറ്റിയത് പരിശോധിക്കാൻ ലോക ബാങ്ക് സംഘം കേരളത്തിൽ എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണും. മാർച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ഇത് പ്രകാരം ട്രെഷറിയിലെത്തിയത്. ഒരാഴ്ചക്കകം പദ്ധതി അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന് വ്യവസ്ഥ അഞ്ച് ആഴ്ച കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല.