മുസ്ലിം മതത്തോട് ബന്ധപ്പെട്ട സംവിധാനം എല്ലാ ജനങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്; വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ ആശങ്കാജനകമെന്ന് കെസിബിസി

വഖഫ് നിയമത്തിലെ അന്യായമായ അവകാശവാദങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി പരിശോധിക്കണമെന്ന് കെസിബിസി. വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ സമഗ്രമായി അവലോകനം ചെയ്യണമെന്നും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്തയച്ചു.

എറണാകുളം ജില്ലയിലെ മുനമ്ബം കടലോരത്ത് താമസിക്കുന്ന അറുന്നൂറിലധികം കുടുംബങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിനെ പിന്തുണച്ചാണ് കെസിബിസി രംഗത്തെത്തിയിരിക്കുന്നത്.

2022 മുതല്‍, വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദങ്ങള്‍ കാരണം വലിയ ദുരിതവും അനിശ്ചിതത്വവും സഹിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് വഖഫ് നിയമം നടപ്പിലാക്കുന്നത് ഗണ്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

തങ്ങളുടെ ഭൂമി നിയമപരമായി വാങ്ങുകയും വികസിപ്പിക്കുകയും ചെയ്ത വലിയൊരു ശതമാനം പൗരന്മാര്‍ക്കെതിരായ വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ ആശങ്കാജനകമാണ്. ഇത് അന്യായവും ഭരണഘടനാവിരുദ്ധവും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്നും കെസിബിസി കത്തില്‍ പറയുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉടനടി നിര്‍ണായകമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃതമായ സ്വത്തുക്കള്‍ക്ക് മേലുള്ള ഇത്തരം അവകാശവാദങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷനോട് അഭ്യര്‍ഥിക്കുന്നു. ഈ സാഹചര്യത്തിലേക്ക് നയിച്ച വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ കമ്മീഷന്‍ സമഗ്രമായി അവലോകനം ചെയ്യണമെന്നും ഭാവിയില്‍ ഇന്ത്യയിലുടനീളം സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ പരിഗണിക്കണമെന്നും അഭ്യര്‍ഥിക്കുന്നുവെന്നും മാര്‍ ക്ലീമിസ് ബാവ കത്തില്‍ പറയുന്നു. വഖഫ് നിയമത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെസിബിസി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

പ്രസ്താവനയുടെ പൂര്‍ണരൂപം:

മുനമ്പം ഇനി ആവര്‍ത്തിക്കരുത്
മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്. അന്നത്തെ ആ പ്രദേശത്തെ ഭൂമിവിലയുടെ രണ്ടര മടങ്ങ് അധികം വിലയിട്ട് 1989 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഈ ഭൂമി വില്‍പ്പന നടത്തിയ ഫാറൂഖ് കോളേജിന്റെ മാനേജ്‌മെന്റ് സമ്പാദിച്ച പണത്തിനോ, പ്രസ്തുത പണം ഉപയോഗിച്ച് എവിടെയെങ്കിലും ഭൂമി സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആ ഭൂമിക്കോ ആണ് വഖഫ് ബോര്‍ഡ് യാഥാര്‍ത്ഥത്തില്‍ അവകാശം ഉന്നയിക്കേണ്ടത് എന്ന ജനങ്ങളുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒന്നര നൂറ്റാണ്ടായി അതേ ഭൂമിയില്‍ ജീവിച്ചുപോരുന്ന ഒരു ജനതയ്ക്കെതിരെയും രാജ്യത്തിന്റെ നിയമപ്രകാരം നടന്ന ഒരു ക്രയവിക്രയത്തിനെതിരെയും വര്‍ഷങ്ങള്‍ക്ക് ശേഷം ദുരൂഹമായ രീതിയില്‍ അവകാശം ഉന്നയിക്കുന്നത് അന്യായമാണ്.
മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. കേരള സര്‍ക്കാരിന്റെ നിഷ്‌ക്രിയാവസ്ഥയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ അടിയന്തരമായി നയരൂപീകരണം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് നിലവിലെ വഖഫ് നിയമത്തിലെ ചില വകുപ്പുകളാല്‍ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളില്‍ ഇടപെടാന്‍ മടികാണിക്കുന്നു?
മുസ്ലീം മതസമൂഹത്തോട് ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ഇത്തരത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാര്‍ ആരും ആ പ്രദേശത്ത് ഇല്ല എന്നുള്ളതിനാലാണോ യാതൊരു സാമൂഹ്യനീതിബോധവും കൂടാതെ മതസ്പര്‍ദ്ധയ്ക്ക്‌പോലും കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റം ചിലരില്‍ നിന്നും ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്‌കൃത സമൂഹത്തില്‍ ഒരു വിലയുമില്ലേ? ബഹുസ്വരതയ്ക്ക് ഗൗരവതരമായ ഭീഷണികള്‍ സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ മുസ്ലീം സമുദായത്തിലെ ബഹുമാന്യരായ ആത്മീയ – സമുദായ നേതാക്കന്മാര്‍ക്ക് സാധിക്കുകയില്ലേ?
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് മുസ്ലീം സംഘടനകള്‍ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടത് തന്നെയാണ്. മതങ്ങള്‍ക്കുള്ള ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാന്‍ പാടില്ല. അതസമയം തന്നെ, മുനമ്പം – ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങള്‍ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടതുമുണ്ട്. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയക്ക്‌പോലും പ്രാധാന്യം നല്‍കാത്ത സംവിധാനങ്ങള്‍ – ഏതു നിയമത്തിന്റെ പേരിലായാലും – തിരുത്തപ്പെടണം. മുനമ്പത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങള്‍ ഇനി ഒരിക്കലും ഇന്ത്യയില്‍ എവിടെയും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വരണം. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കംചെയ്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയേ തീരൂ. ഇനി ഒരിടത്തും മുനമ്പം ആവര്‍ത്തിക്കരുത്.

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു