'ഗറ്റ് ഔട്ട്' എന്ന് ആക്രോശിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച്; താങ്കള്‍ ഒരു ഏകാധിപതിയല്ല; ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈരളിക്കും മീഡിയാ വണ്ണിനും ഏര്‍പ്പെടുത്തിയ മാധ്യമവിലക്കിനെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ഇന്നു രാവിലെയാണ് കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട്െ. ഇതിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, താങ്കള്‍ ഒരു ഏകാധിപതിയല്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കള്‍. അതേ ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കാന്‍ താങ്കള്‍ക്ക് ആരും അധികാരം നല്കിയിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പതിവുകള്‍ക്കാണ് താങ്കള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാലേക്കൂട്ടി ഇ-മെയിലിലൂടെ അനുവാദത്തിന് അപേക്ഷിപ്പിക്കുക, പരിശോധനയ്ക്കു ശേഷം അനുമതി പുറപ്പെടുവിക്കുക, പിന്നീട് അതുപ്രകാരം മാധ്യമപ്രവര്‍ത്തകരെ താങ്കളുടെ പക്കലെത്താന്‍ അനുവദിക്കുക എന്നിങ്ങനെ പുതിയൊരു ആചാരപ്രക്രിയയാണ് താങ്കള്‍ തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഇതിനു വിധേയമായി, ഈ കടമ്പകളൊക്കെ കടന്നാണ് കൈരളി ലേഖകന്‍ താങ്കളുടെ പക്കലെത്തിയത്. അപ്പോഴാണ് താങ്കള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് ‘ഗറ്റ് ഔട്ട്’ എന്ന് ആക്രോശിച്ചത്.

നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അവിഭാജ്യഘടകം കൂടിയായിരുന്നു സ്വതന്ത്ര ആവിഷ്‌കാരത്തിനുവേണ്ടിയുള്ള പോരാട്ടം. ഇത് ആരുടെയെങ്കിലും കാല്‍ക്കീഴില്‍ അടിയറ വയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് താങ്കളെ അറിയിക്കട്ടെ. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ നിയതവും നിശിതവുമായ എല്ലാ പരിശോധനകള്‍ക്കും ശേഷം ലഭിച്ച അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് കൈരളി. രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സചേതനമായ ഇടപെടല്‍ കൈരളി നടത്തുന്നു. കൈരളിയുടെ വാര്‍ത്താ ഉള്ളടക്കം നിരീക്ഷിക്കുവാനും പരിശോധിക്കുവാനുമുള്ള സംവിധാനം കേന്ദ്രത്തിന്റെ പക്കലുണ്ട്. അങ്ങയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാര്‍ത്തയെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ അത് രേഖാമൂലം നല്കാം. അതു തിരുത്തുന്നില്ലെങ്കില്‍ നിയമത്തിന്റെ വഴിമതേടാനും അങ്ങേയ്ക്ക് അവകാശമുണ്ട്. ലോകം അംഗീകരിച്ച രീതി അതാണ്.

പകരം, ഒരു മാധ്യമത്തെ വിലക്കാനോ ഭ്രഷ്ടുകല്പിക്കാനോ ഉള്ള അവകാശം താങ്കള്‍ക്കില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗവര്‍ണ്ണറും രാജ്ഭവനും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിഭ്രാന്തമായ ഭാവനാവിലാസങ്ങളില്‍ അഭിരമിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല എന്ന് അസന്നിഗ്ധമായി പറയട്ടെ.താങ്കളുടെ ഏതെങ്കിലും പരിപാടി മാധ്യമങ്ങള്‍ കവര്‍ ചെയ്യേണ്ടതില്ല എങ്കില്‍ അങ്ങനെ തീരുമാനിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ ശബ്ദംമാത്രം മുഴങ്ങിക്കേള്‍ക്കുകയും ഇമ്പമുള്ള ചോദ്യങ്ങള്‍മാത്രം ലഭിക്കുകയും ചെയ്യുന്ന രീതിയിലുള്ള ‘പിക്ക് ആന്‍ഡ് ചൂസ്’ നടത്താന്‍ താങ്കള്‍ക്ക് അവകാശമില്ല.

ലോകത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ ഉയര്‍ന്നുവന്നതാണ് കേരളത്തിന്റെ മാധ്യമപ്രവര്‍ത്തനം. ഈ ഭൂമികയ്ക്ക് രാഷ്ട്രീയദിശാബോധം പകര്‍ന്നവരായിരുന്നു കേരളത്തിന്റെ മഹാരഥന്മാരായ പത്രാധിപന്മാര്‍. ജനാധിപത്യം, മതനിരപേക്ഷത, സാഹോദര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യാടിത്തറ.

ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് ജനങ്ങളെ ഭരിക്കേണ്ടത് എന്നതാണ് ഞങ്ങളുടെ ഉത്തമമായ ബോധ്യം. അതുയര്‍ത്തിപ്പിടിക്കുന്നത് ഏതെങ്കിലും പദവിയോടുള്ള അനാദരവല്ല. ഒരു ‘ഗറ്റ് ഔട്ടി’ല്‍ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം എന്നു കൂടി അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ.
ലോകത്തിന്റെ തന്നെ മാധ്യമചരിത്രത്തില്‍ തിളങ്ങുന്ന സംഭാവനകള്‍ ചെയ്ത കേരളത്തിലെ മാധ്യമസമൂഹം അവസരത്തിനൊത്തുയര്‍ന്ന് ഐക്യദാര്‍ഢ്യത്തിന്റെ തലത്തിലേയ്ക്ക് പ്രയാണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ബ്രിട്ടാസ് കുറിച്ചു.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി