ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും; സന്തോഷം പങ്കുവെച്ച് ദമ്പതികൾ

ട്രാൻസ്‌ജെൻഡർ പങ്കാളികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി മാറിയിരിക്കുകയാണ് ഇരുവരും. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി ഇതോടൊപ്പം സഹദിന് ലഭിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവ ശസ്ത്രക്രിയ. ട്രാൻസ് ആക്ടിവിസ്റ്റും പൈലറ്റുമായ ആദം ഹാരിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.കഴിഞ്ഞ ഒൻപത് മാസമായി കുഞ്ഞിനായുള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സന്തോഷ വാർത്തയെത്തിയത്. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് സുഹൃത്തുകളടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലടക്കം എത്തിയിരിക്കുന്നത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ കുഞ്ഞിനെ വളർത്തണം എന്നതിനാൽ കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ ഇപ്പോൾ താത്പര്യം ഇല്ലെന്നും സിയ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിനിയായിരുന്ന സഹദ് ട്രാൻസ്‌മെൻ ആകുന്നതിന്റെ ഭാഗമായാണ് കോഴിക്കോടെത്തിയത്. പിന്നീട് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനാവുകയും ചെയ്തു. മലപ്പുറം സ്വദേശിയായ സിയ വീടുവിട്ട് കോഴിക്കോട് ട്രാൻസ് കമ്മ്യൂണിറ്റി ഷെൽട്ടർ ഹോമിൽ എത്തുകയും ദീപാറാണിയെന്ന വ്യക്തിയുടെ മകളാവുകയും ചെയ്തിരുന്നു. കോഴിക്കോടെത്തിയപ്പോഴാണ് സഹദ് ദീപയെ കാണുന്നത്. ഇരുവരും തമ്മിലുണ്ടായ പരിചയം പ്രണയത്തിലെത്തുകയും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിനൊടുവിൽ കോഴിക്കോട് ഉമ്മളത്തൂരിൽ താമസം തുടങ്ങുകയുമായിരുന്നു. സഹദിന്റെ വീട്ടുകാർ ഇരുവർക്കും എല്ലാ സഹകരണവും നൽകുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് ഇരുപത്തിമൂന്നുകാരനായ സഹദ്. നർത്തകിയും അഭിനേത്രിയുമാണ് ഇരുപത്തിയൊന്നുകാരിയായ സിയ.

ഇരുവരും മനസുകൊണ്ട് ട്രാൻസ് വ്യക്തികളെയെങ്കിലും പൂർണ്ണതയിലേക്കെത്താനുള്ള ശസ്ത്രക്രിയകൾ ഇനിയും ബാക്കിയുണ്ട്. ഹോർമോൺ തെറാപ്പി നടത്തുന്നതിനോടൊപ്പം സഹദ് സ്തനം നീക്കം ചെയ്തിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം ഉടലെടുക്കുന്നത്. സിയ ട്രാൻസ് സ്ത്രീയാകാനുള്ള ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തിരുന്നില്ല. കുഞ്ഞിനെ ദത്തെടുക്കാൻ നോക്കിയെങ്കിലും ട്രാൻസ്ജെൻഡർ പങ്കാളികൾക്കു മുന്നിൽ നിയമ നടപടികൾ കുരുക്കായി. തുടർന്നാണു സഹദ് ഗർഭം ധരിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. ആളുകൾ എന്ത് പറയുമെന്ന ചിന്തയും സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും സഹദിന് മുന്നിൽ ചോദ്യചിഹ്നമായെങ്കിലും സിയയുടെ അടങ്ങാത്ത അമ്മയാകണമെന്ന ആഗ്രഹം സഹദിന്റെ തീരുമാനത്തെ മാറ്റിക്കളഞ്ഞു.

സഹദിലൂടെ ജീവിതത്തിലേക്ക് ഒരാൾ കൂടി വരുന്നതിന്റെ സന്തോഷവും മാതൃത്വം എന്ന തന്റെ ആഗ്രഹം നിറവേറാൻ പോകുന്നതിന്റെ സന്തോഷവും അറിയിച്ച് ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനകൾ നടത്തുകയും ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചികിത്സ തുടങ്ങിയത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. മാർച്ച് നാലിനായിരുന്നു തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഷുഗർ കൂടിയതിനെത്തുടർന്ന് സഹദ് നേരത്തെ അഡ്മിറ്റാവുകയായിരുന്നു. സഹദ് സ്തനം നീക്കം ചെയ്തതിനാൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ ആശുപത്രിയിലെ മിൽക്ക് ബാങ്കിനെ ആശ്രയിക്കാനാണ് ഇരുവരുടെയും തീരുമാനം. ജീവിതത്തിലെ ഏറെ കൈപ്പേറിയതും അതേസമയം മധുരമുള്ളതുമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ചാണ് ഇരുവരും തങ്ങളുടെ ആഗ്രഹം യാഥാർഥ്യമാക്കിയത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”