ശബരിമല സ്വർണക്കൊള്ളയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് ഇനി നവംബർ 15 ന് വീണ്ടും പരിവഗണിക്കും. അടച്ചിട്ട കോടതി മുറിയിലായിരുന്നു കോടതി നടപടി. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു.
മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരിക്കും മുന്നോട്ടുകൊണ്ടുപോകുക. ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയെന്ന എസ്‌ഐടിയുടെ വിലയിരുത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോർട്ട് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.