ടി.ഒ സൂരജിന്റെ ആരോപണം തെറ്റ്; ആർ.ഡി.എസിന് അഡ്വാൻസ് നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് നിർദേശിച്ചിട്ടില്ലെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയതെന്ന സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിര്‍മ്മാണക്കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം.

പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിരുന്നതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണ്. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താതെ സൂരജ് ഏഴ് ശതമാനം പലിശ നിശ്ചയിച്ച് മുന്‍കൂര്‍ പണം അനുവദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പലിശ എത്രയെന്ന് തീരുമാനിച്ചത് സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മ്മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കില്‍ പണം നല്‍കാന്‍ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

പാലം നിര്‍മ്മാണത്തിനുള്ള മുന്‍കൂര്‍ തുക ആര്‍ഡിഎസ് പ്രോജക്ട്സിന് നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്ന സൂരജിന്‍റെ മൊഴിക്ക് പിന്നാലെ വീണ്ടും സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടുകയായിരുന്നു. നാളെ രാവിലെ പത്തുമണി മുതല്‍ ഒരുമണി വരെ സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശിപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ലെന്നും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു.

അതേ സമയം, പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിക്കേസിന്‍റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താത്പര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ