സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. ഇത്തരം ചർച്ചകളിൽ തൽപ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ലീഡർഷിപ്പുണ്ട്. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ. സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ഇതാണ് മറ്റു പ്രവർത്തകരോട് പറയാനുള്ളത്. ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല എന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ നേതാക്കൾ ശാന്തരാണ്. കെ സുധാകരൻ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാൻ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേൾക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കിൽ, അവർ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.