സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതിയെത്തിയിട്ടുണ്ട്.
ഇന്നലെയാണ് പ്രമുഖ നേതാക്കളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമർപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മറുപടിയായാണ് വിനായകൻ പോസ്റ്റിട്ടത്. വിഎസിന് അഭിവാദ്യം അർപ്പിക്കാൻ കഴിഞ്ഞ ദിവസം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. പിന്നാലെയാണ് നടനെതിരെ വലിയ രീതിയിലുളള സൈബർ ആക്രമണമുണ്ടായത്.
നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ പ്രതികരിച്ച് ചിലർ എത്തിയത്. നിരവധി പേരാണ് വിനായകനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകളിട്ടത്. എന്നാൽ ഇതിനെല്ലാം ഒടുവിൽ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു നടൻ. “എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തുവെന്നാണ് വിനായകൻ കുറിച്ചത്.