എ.കെ ശശീന്ദ്രനെതിരെയായ ഫോണ്‍വിളി കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കിയ സാഹചര്യം വിശദീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫോണ്‍കെണിക്കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാനനേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിന് തടസമായി ഇന്നലെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ നടപടി.
കീഴ്‌ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നാളെ ശശീന്ദ്രന്‍ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നുള്ള സൂചനവും പുറത്തുവന്നിട്ടുണ്ട്.
പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വന്നിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് അവസാനനിമിഷം സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയും കോടതി തള്ളി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റവും കേസ് എളുപ്പത്തില്‍ തീര്‍ക്കണമെന്ന ശശീന്ദ്രന്റെ വാദവും കോടതി അംഗീകരിച്ചതോടെയാണ് മന്ത്രി സ്ഥാനത്തേക്കുള്ള മടക്കത്തിന് വഴി തെളിഞ്ഞത്.
ഇതിനിടെ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം പേടിമൂലമാണെന്നു ചൂണ്ടികാട്ടിയെത്തിയ പതുതാല്‍പര്യ ഹര്‍ജി , ശശീന്ദ്രന്റെ കേസില പെട്ടെന്ന് താല്‍പര്യമുണ്ടാവന്‍ കാര്യമെന്തെന്ന ചോദ്യമുന്നയിച്ച് കോടതി തള്ളി. തിരുവനന്തപുരം തൈക്കാട് രണ്ടുവര്‍ഷം മുന്‍പ് താമസിച്ച് സ്ഥലം മാറിപ്പോയ മഹാലഷ്മിയുടെ പേരില്‍ ഇതേ മേല്‍വിലാസത്തില്‍ ഹര്‍ജിയെത്തുകയായിരുന്നു.