എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണമെന്ന് ഹൈക്കോടതി. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
കോടതി മുമ്പാകെ നേരത്തെ തന്നെയുള്ള ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് പരിഗണിച്ചത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടത്. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.