കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോൾ റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു.
എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പിന്നാലെ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചു. പെൺകുട്ടിക്ക് കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.
അതേസമയം എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്നും നിങ്ങൾ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ് നടന്നതെന്നുമാണ് സംഭവത്തിൽ പരിശോധിക്കാനെത്തിയ പൊലീസുകാരുടെ ചോദിച്ചത്. താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടികൾ. ഈ കടയുടെ സമീപത്ത് നിന്ന സംഘമാണ് ആക്രമണം നടത്തിയത്.
ഹോസ്റ്റലിലേക്ക് ഓടിപ്പോയ പെൺകുട്ടികളെ പിന്തുടരാനും പെൺകുട്ടികൾ അടക്കമുള്ള അക്രമി സംഘം ശ്രമിച്ചു. നിരവധി ഹോസ്റ്റലുകളും പിജികളുമുള്ള മേഖലയിലാണ് അക്രമം നടന്നിട്ടുള്ളത്. മർദനമേറ്റ് പരുക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അക്രമിസംഘത്തെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തൽ. പെൺകുട്ടികൾ ബഹളം വച്ചതോടെ സംഘത്തിലുള്ളവർ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.