പിണറായി വിജയനാണ് തന്നെ വളര്‍ത്തിയതെന്ന വാദത്തെ നിഷേധിച്ച് സിപിഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. 1967 കാലഘട്ടത്തില്‍ പിണറായി വിജയനെ തിരുവിതാംകൂറില്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും താന്‍ വളര്‍ന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി കൊണ്ട് ജി സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ജി സുധാകരന്‍ 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15ാം വയസ്സിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും വ്യക്തമാക്കി. പിണറായി വിജയന്‍ അന്ന് മലബാറില്‍ തലശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പത്തു പൈസ പോലും നല്‍കിയിട്ടില്ലെന്നും വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മാര്‍ക്‌സിനെയോ ഏംഗല്‍സിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാര്‍ക്‌സിസ്റ്റുകാരുമെന്നും ജി സുധാകരന്‍ പരിഹസിച്ചു. എ. വിജയരാഘവനെ സുധാകരന്‍ ‘പരാജയരാഘവന്‍’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവന്‍ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എല്‍ഡിഎഫ് തോല്‍ക്കുമെന്നും സുധാകരന്‍ പരിഹസിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ പരാമര്‍ശം. ഒരു പാര്‍ട്ടിക്കും ഒരു മണ്ഡലവും സ്ഥിരമായി അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞ സുധാകരന്‍ ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് കൃത്യമായി പ്രവര്‍ത്തിച്ചാല്‍ എല്‍ഡിഎഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വ്യക്തമാക്കി.