മുൻ എസ്പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ.
അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എഡിജിപി അജിത്തിനെയും പി ശരിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻറ് ചെയ്തത്. ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല.
ക്യാമ്പ് ഓഫീസിലെ മരംമുറി കേസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുജിത് ദാസ് അപേക്ഷിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. ഇത് പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.