പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. കേരളത്തിലെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുകയാണ്. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാജ്യത്തിന് എതിരായി പ്രവർത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. പിന്നാലെ സംഘടന നിരോധിക്കുകയായിരുന്നു. 2022 ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച്. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.