ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി ഇഡി. പ്രോസിക്യൂട്ടർ സെഷൻസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് സംശയിക്കുന്നതായി ഇഡി അപ്പീലിൽ ചൂണ്ടിക്കാട്ടി. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഒൻപതാം പ്രതിയായ ഹരീഷ് കുമാർ.
ഹരീഷ് കുമാറിന്റെ ജാമ്യത്തെ എതിർത്ത് കഴിഞ്ഞ മാസം 18ന് പൊലീസ് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇഡി കേസുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും നടന്നുവരുന്നതിനാലും പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ സമാന രീതിയിലുള്ള ആക്രമണ സംഭവങ്ങളും പ്രക്ഷോഭങ്ങളും നടത്തി ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
അതേസമയം കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.