പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചു പോകുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേമം ഏരിയാ കമ്മിറ്റി പ്രസിഡൻറ് ശ്രീജിത്ത് ആണ് അറസ്റ്റിലായത്.
കേസിൽ മറ്റ് പ്രതികളെന്ന് സംശയിക്കുന്നവരെ പാളയം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്ന് പുറത്തിറക്കിയതായും സൂചനയുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയിരുന്നു.
മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാറിയിട്ടുള്ളത്. പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിലാണ് വൻ സംഘർഷം അരങ്ങേറിയത്.
റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘർഷം കനത്തത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു.
കാറിൻറെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചു തകർത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാർ ആക്രമിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകർത്ത പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.