കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി കുടവട്ടൂര്‍ സ്വദേശിയും അധ്യാപകനുമായ സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കുടവട്ടൂര്‍ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്.
ഒരു ലക്ഷം രൂപ പിഴയും അടക്കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു്. ആശുപത്രികളിലെ സുരക്ഷയെകുറിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ചാണ് മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ഒരു തര്‍ക്കത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് എത്തിച്ചത്. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രില്‍ സന്ദീപ് നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി സന്ദീപ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകള്‍പ്രകാരം കുറ്റം ചെയ്തതായി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ആശുപത്രിസംരക്ഷണനിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യവും പ്രതി ചെയ്തതായി തെളിഞ്ഞിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ശിക്ഷാവിധി. തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയര്‍ത്തി രക്ഷപ്പെടാനാണ് പ്രതി കോടതിയില്‍ ശ്രമിച്ചത്. എന്നാല്‍ കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലര്‍ത്തിയ നിതാന്ത ജാഗ്രതമൂലം പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍ പൊളിയുകയായിരുന്നു.
സന്ദീപ് മാനസികരോഗചികിത്സയ്ക്കു വിധേയനാകുന്നയാളാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗം മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരുന്നു. ഇതേപ്പറ്റി വിശദമായ വാദപ്രതിവാദം കോടതിയില്‍ നടന്നു. കേസില്‍ നിയമഗ്രന്ഥങ്ങളോടൊപ്പംതന്നെ മെഡിക്കല്‍ ഗ്രന്ഥങ്ങളെയും പ്രോസിക്യൂഷന് ആശ്രയിക്കേണ്ടിവന്നു