മെസിയയെും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാൻ നല്ല രീതിയിൽ ശ്രമിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നവംബറിൽ ടീമിനെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാതിലുകൾ അടഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്ത് വില കൊടുത്തും മത്സരം ഈ വർഷം തന്നെ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമുണ്ടായത്. സ്റ്റേഡിയം നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താൻ അല്ല പരിശ്രമിക്കുന്നത്.
സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ആകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സ്പോൺസർ സ്റ്റേഡിയം നവീകരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. മത്സരം നടക്കുമെന്നും അത് നമ്മള്‍ തീരുമാനിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം അധികൃതര്‍ കേരളത്തിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ച് മടങ്ങിയതാണ്. എന്നാല്‍ ഇവിടെ നിന്ന് മത്സരത്തിനെതിരെ നിരവധി മെയിലുകള്‍ അങ്ങോട്ട് അയച്ചെന്നും വരവ് മുടക്കാൻ ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു.