താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.
തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ ഡിഎംഒ ഡോ. കെ.രാജാറാം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ എല്ലാം നിർത്തിവെക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
ആശുപത്രിയിലെ ആക്രമണത്തിന് പിന്നാലെ ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ. സംഭവത്തിൽ കർശനമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ്റെ തലക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം.