മേയർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കൗൺസിലർമാർക്ക് പരിക്കേറ്റു. സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ മേയർക്കെതിരെ എൽഡിഎഫ് ഓഫീസ് ഉപരോധം നടത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്.
മേയറുടെ ചേംബറിന് മുന്നിൽ സിപിഎം, ബിജെപി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽഡിഎഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ വലിയ അടിപിടിയുണ്ടാവുകയും, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിനെതിരെയും മർദ്ദനമുണ്ടാവുകയും ചെയ്തു. നഗരസഭയ്ക്ക് അകത്തുണ്ടായ സംഘർഷത്തിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്.