സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലസമൃദ്ധിയിലായി അണക്കെട്ടുകൾ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. ഇടുക്കി ഡാമിൽ 2344.01 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം കൂടുതലാണിത്. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. കെഎസ്ഇബിക്ക് ഇത് ആശ്വസമായിരിക്കുകയാണ്.
ഇടുക്കിയിൽ ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടിയപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒരാഴ്ച കൊണ്ട് 19 അടിയിലധികം കൂടിയിട്ടുണ്ട്. മെയ് 24ന് കേരളത്തിൽ കാലവർഷമെത്തിയ അന്ന്, 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 30 ശതമാനം മാത്രം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം കുറവ്. എന്നാൽ കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങി. ഇപ്പോൾ ദിവസേന രണ്ടടിയോളമാണ് ജലനിരപ്പ് ഉയരുന്നത്.
മെയ് മാസത്തിൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ പ്രതിദിന ഉൽപാദനം 10.32 ദശലക്ഷമായി കൂട്ടിയിരുന്നു. ഇപ്പോൾ ഏഴ് ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. കെഎസിഇബിയുടെ ചെറിയ അണക്കെട്ടുകളിൽ സംഭരണ ശേഷിയോടടുത്ത് വെള്ളമുള്ളതിനാൽ അവിടങ്ങളിലൊക്കെ വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു. ഇതാണ് മൂലമറ്റം പവർഹൗസിലെ ഉൽപ്പാദം കുറക്കാൻ കാരണം.
മലങ്കര അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയപ്പോൾ മൂവാറ്റുപുറയാറിൽ ജലനിരപ്പ് ഉയർന്നതും ഉൽപ്പാദനം നിയന്ത്രിക്കാൻ കാരണമായിട്ടുണ്ട്. ഇത്തവണ 505 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിൽ ഇടുക്കിയിൽ പെയ്തത്. സാധാരണ ലഭിക്കേണ്ടത് 37 മില്ലിമീറ്റർ മഴയാണ്. ഇതനുസരിച്ച് 1351 ശതമാനം കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്.