വാഹന നികുതി വെട്ടിക്കാൻ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് നടന് ഫഹദ് ഫാസിലിനും നടി അമലാ പോളിനുമെതിരെ ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 19 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തിരിക്കുന്നത്. ഇരുവരുടെയും വീടുകളില്‍ നേരിട്ടെത്തിയാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം.
അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്ന് ബന്ധപ്പെട്ട അധികൃതർ കണ്ടെത്തിയിരുന്നു. അതേപോലെ ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.