സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയിൽ എം. ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം. എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോഗത്തിൽ നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തോൽവി പരിശോധിക്കാൻ ഒരുങ്ങുകയാണ് സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക.
എം. ബി. രാജേഷിൻ്റെയും കെ. ശാന്തകുമാരിയുടെയും ശൈലി തോൽവിക്ക് കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ. എസ്. സലീഖ എന്നിവർ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ആയിരുന്നു വിമർശനം ഉയർന്നത്.
പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവകരമാണെന്നും പാലക്കാട് മണ്ഡലത്തിലെ സിപിഎം പ്രവർത്തനം നിർജീവമാകുകയും ബിജെപിക്ക് വളർച്ചയുണ്ടായെന്നും നേതാക്കൾ പറഞ്ഞു. സിപിഎം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയാണ് ഉണ്ടായത്. നെല്ല് സംഭരണ പ്രതിസന്ധി ജില്ലയിൽ ഇടതുപക്ഷത്തെ ബാധിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി.