സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി. ജില്ലകളില്‍ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകള്‍ 727 ആണ്. കൂടുതല്‍ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ. എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്.
കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആര്‍ആര്‍ടി യോഗം വിളിച്ച് ചേര്‍ക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കോവിഡ് കേസുകളുടെ വര്‍ധന ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വര്‍ധനവുണ്ടായാല്‍ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐസിയു കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരി മുതല്‍ നടന്നു വരുന്നു. മഴക്കാല പൂര്‍വ ശുചീകരണ യോഗവും സംസ്ഥാന തലത്തില്‍ ചേര്‍ന്നിരുന്നു. എലിപ്പനി ബാധിച്ചാല്‍ തീവ്രമാകുമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മണ്ണുമായും മലിനജലവുമായും ഇടപെടുന്നവരും നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.