ബോബി ചെമ്മണ്ണൂറിന്റെ പീരിമേട്ടിലെ സാഗരിക റിസോര്‍ട്ട് ജപ്തി ചെയ്തു കോടതി; അഞ്ചു കോടി രൂപ വാടകയിനത്തില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നല്‍കാനില്ലാത്തതിനാല്‍ നടപടി; ബോബിയുടെ റോള്‍സ് റോയ്‌സ് കാര്‍ ജപ്തി ചെയ്യാനുള്ള നടപടിക്കും തുടക്കം

ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് തട്ടിപ്പുകളുടെ മറ്റൊരു മുഖം പൊതുമധ്യത്തില്‍ അഴിഞ്ഞുവീഴാനിടയാക്കി മൈക്കിള്‍സ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഷെറി ജോസഫിന്റെ നിയമ പോരാട്ടം. അഞ്ചു കോടിയിലധികം രൂപ വാടകയിനത്തില്‍ തരാതെ തന്നെ പറ്റിച്ച ബോബി ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടത്തിലൂടെയാണ് ഷെറി ജോസഫ് നീതി വാങ്ങിയെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് ജപ്തി ചെയ്ത് വാടക കുടിശ്ശിക നേടുക മാത്രമല്ല ബോബി ചെമ്മണ്ണൂരിന്റെ റോള്‍സ് റോയ്‌സ് കാര്‍ ജപ്തി ചെയ്യാനുള്ള നടപടിക്കും കോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തു.

ബോബിയുടെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ട ഷെറി ജോസഫിന് പ്രതിമാസം 14 ലക്ഷം രൂപയായിരുന്നു കരാര്‍ പ്രകാരം വാടകയിനത്തില്‍ നല്‍കേണ്ടത്. ഇത് നല്‍കാതെ പെരുകിയതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്നു കണ്ടാണ് ഷെറി കോടതിയെ സമീപിച്ചത്. അഞ്ചു കോടിയിലധികം വാടക കുടിശ്ശിക റിസ്സോര്‍ട്ട് ഉടമക്ക് നല്‍കണം എന്ന ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധി വരുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധിനടപ്പാക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ബോബി ചെമ്മണ്ണൂരിന് കഴിയാത്തതിനാലാണ് ബോബിയുടെ ഉടമസ്ഥതയില്‍ലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് കട്ടപ്പന സബ് കോടതി ജപ്തി ചെയ്തത്. ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാര്‍ ജപ്തിചെയ്യാനുള്ള അപേക്ഷ കോടതിയ്ക്ക് മുമ്പാകെ എത്തിയപ്പോള്‍ അത് ഈ കോടതിയുടെ ജൂറിസ്ഡിക്ഷന്‍ പരിധിയില്‍ അല്ലെന്നും ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുവാനും കട്ടപ്പന കോടതി നിര്‍ദേശിക്കുകയായിരുന്നു. മൈക്കിള്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനും എംഡി ഷെറി ജോസഫിന് വേണ്ടി അഭിഭാഷകരായ ജോബി സിറിയകും, കുര്യന്‍ കെ ജോസുമാണ് കോടതിയില്‍ നിയമനടപടികളുമായി മുന്നോട്ട് പോയത്.

ചെമ്മണ്ണൂരിന്റെ പലതരം ബിസിനസ് തട്ടിപ്പുകളുടെ മുഖം മൂടിയാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുന്നതെന്നും വലിയ തട്ടിപ്പുകളാണ് വിഷയം ഗൗരവത്തില്‍ പരിശോധിക്കുമ്പോള്‍ പുറത്തുവരുന്നതെന്നും നിയമവിദഗ്ധര്‍ പറയുന്നു. ബോബി ചെമ്മണ്ണൂരിന്റെ ക്ലബ് ഓക്സിജന്‍ റിസോര്‍ട്ടിന്റെ പേരില്‍ ഷെറിയുടെ റിസോര്‍ട്ട് വാടകയ്ക്ക് എടുത്തു ബോബി ചെമ്മണ്ണൂര്‍ വാടക നല്‍കാതെ കബളിപ്പിച്ചു എന്ന കേസിലാണ് കട്ടപ്പന സബ് കോടതിയില്‍ നിന്ന് ജപ്തി നടപടി ഉണ്ടായിരിക്കുന്നത്. റിസോര്‍ട്ട് ഉടമായായ ഷെറിയ്ക്ക് മുന്നിലേക്ക് 2018ലാണ് ബോബി ചെമ്മണ്ണൂര്‍ എത്തിയത്. ഷെറിയുടെ റിസോര്‍ട്ടില്‍ എത്തുകയും ക്ലബ് ഓക്സിജന്‍ റിസോര്‍ട്ടിന്റെ ഭാഗമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ബോബിയുടെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി അദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടത്. 14 ലക്ഷം രൂപ പ്രതിമാസ വാടക ഇനത്തിലാണ് ബോബിയുമായി കരാറിലായത്. ആലപ്പുഴയിലെ ഹവേലി റിസോര്‍ട്ട് ക്ലബ് ഓക്സിജന്‍ റിസോര്‍ട്ടാക്കി രൂപമാറ്റം വരുത്തി വാടക നല്‍കിയാണ് കരാര്‍ മുന്നോട്ട് പോയത്. ആറ് മാസത്തോളം കൃത്യമായി വാടക നല്‍കി പിന്നീട് കോവിഡിന്റെ പേര് പറഞ്ഞു വാടക നല്‍കാതെ പറ്റിക്കുകയായിരുന്നു.

വാടക കുടിശിക വരുത്തിയത് റിസോര്‍ട്ട് ഉടമയെ സാമ്പത്തികമായി ഞെരുക്കാനും റിസോര്‍ട്ടിനായി എടുത്ത ലോണടക്കം മുടങ്ങുമ്പോള്‍ അത് ലാഭത്തില്‍ സ്വന്തമാക്കാനുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുടിശ്ശിക പെരുകിയതോടെയാണ് കരാര്‍ പ്രകാരമുള്ള ആര്‍ബിട്ടറേഷന്‍ നടപടികളിലേക്ക് ഷെറി ജോസഫ് കടന്നത്. ആര്‍ബിട്രേഷന്‍ നടപടികള്‍ക്കായി പണം കെട്ടിവെക്കുന്നതില്‍ അടക്കം ബോബി വീഴ്ച്ച വരുത്തിയെങ്കിലും തന്റെ റിസോര്‍ട്ട് കൈവിട്ടു പോകാതിരിക്കാനും തട്ടിപ്പ് വെളിയില്‍ കൊണ്ടുവരാനും ഷെറി മുന്‍കൈയെടുത്ത് പണം കെട്ടിവെച്ചതോടെയാണ് ആര്‍ബിട്രേഷന്‍ നടപടികള്‍ മുന്നോട്ടുപോയത്. അഞ്ചു കോടിയിലധികം വാടക കുടിശ്ശിക റിസ്സോര്‍ട്ട് ഉടമക്ക് നല്‍കണം എന്ന ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധി വരുകയും ചെയ്തു. പക്ഷേ സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു പണം തരാതിരുന്നതോടെയാണ് കട്ടപ്പന കോടതി പീരുമേട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള സാഗരിക റിസോര്‍ട്ട് ജപ്തി ചെയ്ത് പണം ഈടാക്കാനുള്ള നടപടി തുറന്നത്.

കരാര്‍ ഒപ്പിട്ട ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്‌സ് ആന്റ് റിസോര്‍ട്ട് ലിമിറ്റഡ് കമ്പനി ഇടുക്കി ജില്ലയില്‍ സാഗരിക എന്ന പേരില്‍ ഒരു റിസോര്‍ട്ട് ഏറ്റെടുത്തിരുന്നു വ്യക്തമായതോടെ പണം തരാതിരുന്ന ബോബിയെ ഇവിടെ ക്ലെയിം ഉന്നയിച്ചാണ് ഷെറി ജോസഫ് വീഴ്ത്തിയത്. നിര്‍ണായക സമയത്ത് ഇടുക്കി കോടതിയെ സമീപിച്ചതോടെയാണ് വാടക തിരിച്ചുപിടിക്കാന്‍ ഷെറി ജോസഫിനും അദ്ദേഹത്തിന്റെ ലീഗല്‍ ടീമിനും സാധിച്ചത്. അഞ്ച് കോടി നല്‍കാന്‍ വിസമ്മതിച്ചതിന് ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് കട്ടപ്പന സബ് കോടതി ജപ്തി ചെയ്തു. കോടതി ഈ വസ്തു ലേലത്തില്‍ വെച്ചതിന് ശേഷം വിധിച്ച തുക ഷെറി ജോസഫിന് നല്‍കുകയാണ് ചെയ്യുക. ഒപ്പം ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പഴയ റോള്‍സ് റോയ്സ് കാര്‍ ജപ്തിചെയ്യാനുള്ള അപേക്ഷ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുവാനും കോടതി നിര്‍ദേശിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ ബിസിനസില്‍ പലതും ബിനാമി ഇടപാടുകളും പല ആസ്തികളും മറ്റ് പല കമ്പനികളിലും സ്ഥാപനങ്ങളിലും പണയത്തിലാണെന്നും അടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം