വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കപ്പെട്ട് ഉടന്‍ തന്നെ ജാമ്യം ലഭിച്ച ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ജനറല്‍ സെക്രട്ടറിയുമായ കെ കെ ശ്രീജിത്തിന്റെ ഫോട്ടോ വച്ച് വാര്‍ത്ത നല്‍കിയ മലയാള മനോരമയുടെ നിലപാട് അപക്വമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വന്ന മോഷണ ആരോപണ വാര്‍ത്തയാണ് അപകീര്‍ത്തി കേസായത്. ഇതില്‍ വടകര മജിസ്‌ടേറ്റ് കോടതി ഗൂഢാലോചന കുറ്റം തള്ളി നാല് പ്രതികളെ വെറുതെ വിടുകയും വാര്‍ത്ത നല്‍കിയ സ്ഥാപനത്തിന്റെ ചുമതലയുള്ള കെ കെ ശ്രീജിത്തിനെ ആറ് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്‌തെങ്കിലും അപ്പീലിന് പോകാന്‍ കോടതി ഉടന്‍ തന്നെ ജാമ്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ശ്രീജിത്തിന്റെ ഫോട്ടോ വച്ച് അപകീര്‍ത്തി കേസില്‍ മലയാള മനോരമ വാര്‍ത്ത നല്‍കുകയായിരുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടകാര്യവും, ശ്രീജിത്തിന് ജാമ്യം ലഭിച്ച കാര്യവും മനോരമ വാര്‍ത്തയില്‍ നിന്ന് ഒഴിവാക്കിയെന്നും ട്രൂവിഷനും കോം ഇന്ത്യയും ആരോപിക്കുന്നു.
സ്വന്തം എഡിറ്റര്‍മാര്‍ക്കും , മറ്റ് പത്രങ്ങളിലെ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ നിരവധി അപകീര്‍ത്തി കേസുകളില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പ്രസ്തുത വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കാത്ത മനോരമ, ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ന്യൂസ് എഡിറ്ററുടെ ഫോട്ടോ കൊടുത്ത് വാര്‍ത്ത നല്‍കിയത് മര്യാദ കേടാണെന്ന് കോം ഇന്ത്യ ചൂണ്ടി കാട്ടി.
വളയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സിന്റെ വാര്‍ഡ് മെമ്പറുമായിരുന്ന ടി ഇ നന്ദകുമാര്‍ ആയിരുന്നു പരാതിക്കാരന്‍. നന്ദകുമാറിനെ അപകീര്‍ത്തി പെടുത്താന്‍ വളയത്തെ കോണ്‍ഗ്രസ് നേതാവ് രവീഷ് ട്രൂവിഷന്‍ പാര്‍ട്‌ണേഴ്‌സുമായി ഗൂഢാലോചന നടത്തി വാര്‍ത്ത നല്‍കിയെന്നായിരുന്നു പരാതി. എന്നാല്‍ ഗൂഢാലോചന കേസ് കോടതി തള്ളി. രവീഷടക്കമുള്ള എല്ലാവരെയും കോടതി വെറുതെ വിട്ടിരുന്നു.