കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. തിരുവനന്തപുരത്ത് നേരിട്ട് എത്തി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.
കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സമഗ്ര റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ ഇറങ്ങിയ ഐഎഎസ് സ്ഥലം മാറ്റ ഉത്തരവിൽ കോട്ടയം കളക്ടർ ജോൺ വി സാമുവലിനും മാറ്റമുണ്ട്. ജലഗതാഗത വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
അപകടത്തിൽ മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ആനുകൂല്യങ്ങളുൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചിരുന്നു.