തൃശൂര്‍ ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ മോഷ്ടാവ് പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്നും 10 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടംവീട്ടാനാണ് മോഷണം നടത്തിയതെന്നാണ് ഇയാളുടെ ആദ്യ മൊഴി.
മോഷണം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിനെ കുഴച്ചിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു പൊലീസിന്‍റെ അന്വേഷണം. ജില്ലയിൽ എൻഡോർഗ് സ്കൂട്ടറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിരുന്നു.
പട്ടാപ്പകൽ ബാങ്കിലെത്തിയ പ്രതി കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവർച്ച നടത്തി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകര്‍ത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.