'കാസ'ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്

കത്തോലിക്ക സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മിഷന്‍. മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു. സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപിപ്പിക്കുകയും ഇതര മതവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരുത്തുകയും തള്ളിപ്പറയുകയും ചെയ്യും. അതു സഭയുടെ അജപാലനധര്‍മം മാത്രമല്ല, പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണെന്ന് സഭ വ്യക്തമാക്കി. സഭയില്‍ത്തന്നെ തീവ്രനിലപാടുള്ള കാസ അടക്കമുള്ള സംഘടനകളെ ഉദ്ദേശിച്ചാണ് പോസ്റ്റ്.

സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇതര മതങ്ങളെയോ സമുദായങ്ങളെയോ അനാദരിച്ചാകരുത്. സഭയുടെ ഇത്തരം ഉറച്ച നിലപാടുകള്‍ക്കു വിരുദ്ധമായ ധാരണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരും അതു തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നവരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരോ, മാനവിക മൂല്യങ്ങളെ വിലമതിക്കാന്‍ തയ്യാറുള്ളവരോ ആകാനിടയില്ലന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കമ്മിഷന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. തീവ്രവാദത്തെയും വര്‍ഗീയതയെയും എതിര്‍ക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വര്‍ഗ്ഗീയ – തീവ്രവാദ ചിന്തകള്‍ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികള്‍ക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങള്‍ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാനും അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്.

കെസിബിസി തലത്തില്‍ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളില്‍ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ തീവ്രവാദ വര്‍ഗീയ നിലപാടുകളെയും ഒരുപോലെ തള്ളിപ്പറയുക എന്നതിനപ്പുറം മറ്റൊരു നിലപാടും കത്തോലിക്കാ സഭാ നേതൃത്വത്തിന് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.

എല്ലാ മത – സമുദായ – ആത്മീയ – രാഷ്ട്രീയ നേതൃത്വങ്ങളും അപ്രകാരം തന്നെ ചെയ്യണമെന്നുമാണ് സഭയുടെ പക്ഷം. ഈ കാലഘട്ടത്തില്‍ പലവിധത്തില്‍ വര്‍ധിച്ചുവരുന്ന വിഭാഗീയ ചിന്തകളും വിദ്വേഷ പ്രവണതകളും മതവിശ്വാസങ്ങളുടെ ഓരംപറ്റി വളര്‍ന്നു വന്നിട്ടുള്ള വര്‍ഗ്ഗീയ – തീവ്രവാദ പ്രസ്ഥാനങ്ങളുടെ വക്താക്കളിലൂടെയാണ് സമൂഹത്തില്‍ പ്രചരിച്ചിട്ടുള്ളത്. എല്ലാത്തരം വിഭാഗീയ – വര്‍ഗ്ഗീയ പ്രത്യയശാസ്ത്രങ്ങളും ഒന്നുപോലെ ഇല്ലാതാവുകയാണ് ഈ നാടിന്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും ആവശ്യമെന്നതിനാല്‍, മാനവികതയ്ക്കും സാഹോദര്യ ചിന്തകള്‍ക്കും സഹവര്‍ത്തിത്വത്തിനും ഉയര്‍ന്ന പരിഗണന നല്‍കിക്കൊണ്ട് എല്ലാ നേതൃത്വങ്ങളും ഇത്തരം ദുഷ്പ്രവണതകളെ തള്ളിപ്പറയുകയും അകറ്റി നിര്‍ത്തുകയും വേണം.

ബഹുസ്വരതയുടെ അന്തരീക്ഷം മാനിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് ആധുനിക സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. ബഹുസ്വരതയും സഹവര്‍ത്തിത്വവും മാനവികതയുമാണ് ആധുനിക സംസ്‌കാരത്തിന്റെ അടിത്തറയും കാതലും. അത്തരം മൂല്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടോ മാറ്റിനിര്‍ത്തിക്കൊണ്ടോ ഒരു സമൂഹ പുനര്‍നിര്‍മ്മിതി അസാധ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത വിള്ളലുകളിലേയ്ക്കും തകര്‍ച്ചയിലേയ്ക്കും ഈ സമൂഹത്തെ നയിക്കും.

മതങ്ങളെ മറയാക്കി ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും എന്നും എതിര്‍ക്കുന്ന, അത്തരക്കാരെ തുറന്നു കാട്ടുന്ന കത്തോലിക്കാ സഭ, സ്വന്തം സമുദായത്തിനുള്ളിലും വേരുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇതര മത വിദ്വേഷം പടര്‍ത്തുന്ന നിലപാടുകളെയും പ്രസ്ഥാനങ്ങളെയും ഗൗരവമായി നിരീക്ഷിക്കുകയും തിരുത്തുകയും, തിരുത്തപ്പെടാന്‍ തയ്യാറല്ലെങ്കില്‍ തള്ളിപ്പറയുകയും ചെയ്യും. അതു സഭയുടെ അജപാലന ധര്‍മ്മം മാത്രമല്ല, പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ നിറവേറ്റല്‍ കൂടിയാണ്. സ്വസമുദായത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇതര മതങ്ങളെയോ സമുദായങ്ങളെയോ അനാദരിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടായിരിക്കരുത് എന്ന് സഭ ആഗ്രഹിക്കുന്നു.

സഭയുടെ ഇത്തരം ഉറച്ച നിലപാടുകള്‍ക്ക് വിരുദ്ധമായ ധാരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇത്തരം നിലപാടുകള്‍ വെളിപ്പെടുത്തപ്പെടുമ്പോള്‍ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരോ, മാനവിക മൂല്യങ്ങളെ വിലമതിക്കാന്‍ തയ്യാറുള്ളവരോ ആയിരിക്കുന്നവരാകാനിടയില്ല. ഇത്തരത്തില്‍ വിഭാഗീയതകള്‍ വളര്‍ത്തുന്നവരെ തിരിച്ചറിയാനും സഹവര്‍ത്തിത്വവും ബഹുസ്വരതയും ഉറപ്പുവരുത്താനും ഈ മതേതര സമൂഹം സജ്ജമാകണം.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി