സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവർത്തകർ. ഇന്ന് രാവിലെ ആശാപ്രവർത്തകർ മെയ് ദിന റാലി നടത്തും. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകൽ യാത്രയുടെ ഫ്‌ളാഗ് ഓഫും നടക്കും. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പതാക കൈമാറും.
മെയ് 5 മുതൽ 17 വരെയാണ് കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകൽ സമര യാത്ര. അതേസമയം, ആശാപ്രവർത്തകർ നടത്തുന്ന റിലേ നിരാഹാരസമരം 42 ദിവസം പിന്നിട്ടു. എൻ ശോഭനകുമാരി, ലേഖ സുരേഷ്, പി ലാര്യ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
1890 മുതലാണ് മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയത്. അസംഘടിത മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭമായിരുന്നു അത്. എട്ടമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നോ അതിന് എന്നായിരുന്നു അമേരിക്കൻ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യം. 18-ാം നൂറ്റാണ്ടിൽ ചിക്കാഗോയിൽ തുടങ്ങിയ സമരം ലോകമെമ്പാടുമുളള തൊഴിലാളികൾക്ക് ഊർജ്ജമായി മാറി. ഈ പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടത്.