താൻ നൊബേല്‍ സമ്മാനത്തിന് അർഹനാണെന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി. അഴിമതി വിഭാഗത്തിലായിരിക്കും നൊബേല്‍ സമ്മാനം കിട്ടുകയെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു. തനിക്ക് സമാദാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അവകാശവാദം.
അരവിന്ദ് കെജ്‌രിവാളിന്റെ കാലത്ത് അഴിമതി നിറഞ്ഞ ഭരണമായിരുന്നു ഡല്‍ഹിയിലുണ്ടായതെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് കുറ്റപ്പെടുത്തി. ആരോപണങ്ങളുടെ കൂമ്പാരത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ സ്വയം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാള്‍ സ്വയം തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന് പറയുന്നത് പരിഹാസ്യമാണെന്നും വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു.
അതേസമയം കഴിവില്ലായ്മ, അരാജകത്വം, അഴിമതി എന്നീ വിഭാഗങ്ങളില്‍ നൊബേലുണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് തീര്‍ച്ചയായും ലഭിക്കുമായിരുന്നുവെന്നും വീരേന്ദ്ര സച്ച്‌ദേവ് പരിഹസിച്ചു. പൊതുഗതാഗത ബസുകളിലെ പാനിക് ബട്ടനുകള്‍, ക്ലാസ് റൂം നിര്‍മ്മാണം, സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ പദ്ധതികള്‍, മദ്യ ലൈസന്‍സിംഗ് തുടങ്ങിയ അഴിമതികളും ക്രമക്കേടുകളുമുണ്ടായത് കെജ്‌രിവാളിന്റെ ഭരണകാലത്താണെന്നും വീരേന്ദ്ര സച്ച്‌ദേവ് കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസമായിരുന്നു താന്‍ നൊബേലിന് അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആംആദ്പി പൊതുയോഗത്തിലായിരുന്നു പരാമർശം. ‘നമ്മുടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കാലത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് കരുതുന്നു.’-എന്നാണ് കെജ്‌റിവാള്‍ പറഞ്ഞത്.